Posts

Showing posts from October, 2019
പാലക്കുഞ്ഞുങ്ങൾ പൂത്തുലയുന്നുണ്ട്. പാതിരാക്കാറ്റ് ചാറ്റൽ മഴയേറ്റ് കുളിർന്ന്, പിന്നിലൂടെ പതുങ്ങിവന്ന്, ചെവിയിലുമ്മവെച്ച്, പിടിതരാതെ ഓടിപ്പോകുന്നുണ്ട്. മറക്കാതെ  ചെവിയിൽ മൂക്കിൻ തുമ്പുരുമ്മി  കുളിര് പകരുന്നുണ്ട്. നിശ്വാസവായു പടർത്തി ഉന്മത്തയാക്കുന്നുണ്ട്. പ്രണയപ്പൂനിലാവരമ്പിൽ, നിന്റെ മത്തുപിടിപ്പിക്കുന്ന ചുംബനത്തിനൊടുവിൽ, ഞാൻ നിന്നിലേക്ക് മരിച്ച് വീണിരിക്കുന്നു. നിലാവുരിഞ്ഞ് ശവക്കച്ച പുതയ്ക്കുവാൻ നിന്നിലേക്ക് ലയിക്കുവാൻ കാത്ത് കിടക്കുകയാണ്.
അറിഞ്ഞോ ? താരകപ്പെണ്ണ് തമോഗർത്തവുമായുള്ള ബന്ധം പിരിഞ്ഞ് നീലാകാശത്തിനെ സ്വന്തമാക്കിയത്രേ. ഇപ്പോൾ വെള്ളിവെളിച്ചത്തിന്റെ അലകടലിലാണത്രേ താമസം. കാറ്റും വെളിച്ചവും സുഗന്ധവും സ്വർഗ്ഗീയസംഗീതവുമാണത്രേ അകമ്പടിക്കാർ. സന്തോഷവും സംതൃപ്തിയും മാത്രമാണത്രേ സേവകർ. സ്വർഗ്ഗമാണത്രേ ജീവിതം.
ഒഴുകിയൊഴുകി മറയണം ദൃഷ്ടിയിൽ നിന്ന് ദൂരേക്ക്, ഹൃദയങ്ങളിൽ നിന്ന് അകലേക്ക്, സ്മൃതികളിൽ നിന്ന് പുറത്തേക്ക്. മറവിയെ വരിക്കണം. മണ്ണിന്റെ പുറന്തോട് ധരിക്കണം. കാലത്തിലൂടെ പിന്നോട്ടൊരു യാത്ര പോകണം. ഗാഢമായൊരു ചുംബനത്താൽ പൂത്ത്, ആലിംഗനത്തിന്റെ ചൂടിൽ സ്വയമലിഞ്ഞ്, എല്ലാം മറന്നൊന്നുറങ്ങിക്കിടക്കണം.
ഹൃദയത്തിലേക്ക് നീ നോക്കുന്തോറും ഒരലകടൽ വറ്റിപ്പോകുന്നു. ഉമിനീരു വറ്റി തൊണ്ട വരണ്ടു പോകുന്നു. ദയവു ചെയ്തൊന്ന് തിരിഞ്ഞിരിക്കൂ. ഞാനൊന്ന് ശ്വാസമിറക്കട്ടെ.
ജീവിതം മുറിച്ച് പെറ്റിട്ടതായതുകൊണ്ട്, കഥയൊന്ന് അവൾക്ക് മന:പാഠമായിരുന്നു. വീണ്ടുമത് പാടാൻ തുനിഞ്ഞപ്പോഴൊക്കെയും ചെവിയോരത്തെ കഥാകാരിയുടെ വിലക്ക് നെഞ്ചേറ്റി ഓടിവന്ന്  കാലൻകുളത്തിന്റെ ആഴപ്പടവിൽ ചെന്ന് നെറ്റിമുട്ടിച്ച് കണ്ണീർ ചാലിച്ച് ചേർത്ത് ഈറൻ ചമഞ്ഞ് അവൾ പടികൾ കയറിപ്പോയി. പടികൾ കയറുമ്പോഴൊക്കെയും അവൾ പഴകി നരച്ച നരിച്ചീറൊച്ചകൾ ചേർത്തു കുഴച്ച ആ പഴയ രാത്രികളെക്കുറിച്ചോർത്തു. ഉറങ്ങിത്തീർത്ത പകലുകളും ചോര വറ്റിപ്പോയ കൺതടങ്ങളും അടികളേറ്റ് ചതഞ്ഞ് കനം വെച്ച തൊലിയിൽ കാറ്റിന്റെ തലോടലും  ചെവിയോരത്ത് തന്നെ മൂളിപ്പറന്നു. അവസാനം സകലപരിധികൾക്കുമൊടുവിൽ അതിന്ന് കെട്ടും  തുറന്ന് പുറത്തേക്കൊഴുക്കി വിടുകയാണ്. ബാധിത പ്രദേശങ്ങളിൽ നിന്ന് മാറിപ്പോകാൻ മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. താങ്കളുടെ കുടികിടപ്പിലൂടൊഴുകിയെത്തിയാൽ മന: പൂർവ്വം മാത്രമാണ്. ജീവിതം വിലപ്പെട്ടതാണെന്ന് സ്വയം വിലയിരുത്തുന്നുവെങ്കിൽ വഴി മാറ്റിയെഴുതുക.
എന്റെ ജീവന്റെ പാതിയാണ്, പ്രാണൻ പകുത്തെടുത്തവനാണ്, ആത്മാവിന്റെ ആനന്ദമാണ്, നീ. നിന്റെ ജീവനിൽ ആനന്ദം നിറക്കുന്നതാണ്, പ്രാണനിൽ കുടിയിരിക്കുന്നതാണ്, ആത്മാവിന്റെ നറുവെട്ടമായിരിക്കുന്നതാണ്, എന്റെ പ്രണയം. പ്രണയമേ നീയെന്റെ മരണമാകുമ്പോഴും, പ്രണയമാകുമ്പോഴും, ജീവന്റെ തുടിപ്പിന് ഘടികാരം കെട്ടിക്കൊടുക്കുമ്പൊഴും, പ്രണയ സ്വപ്നങ്ങളിൽ കുരുങ്ങി പ്രാണന്റെ നൂൽബന്ധമറ്റു പോകുമ്പൊഴും,  മജ്ജയിൽ തീ പകരുമ്പൊഴും, ഉരുകിയിറങ്ങുന്ന, തിളച്ച് പൊന്തുന്ന  നിറവിനെ, കനിവാർന്ന നിനവിനെ,  ജീവന്റെ തുടിപ്പിനെ നെഞ്ചോട് ചേർത്ത് വെക്കുന്നു ഞാൻ.