"എനിക്കെഴുതണം"
ചുവട് കട്ടിയുള്ള ചീനച്ചട്ടിയിൽ
ചെറുതീയിൽ
കാച്ചെണ്ണ കുരുമുളകിട്ട് മുറുക്കിയെടുക്കുമ്പോലെ,
പൂവത്തിൻ വേരുകൾ ചാഞ്ഞ
പുത്തൻകുളത്തിലെ
നീരോളം പടർന്ന
നിന്റെ പൊൻമുടിത്തിളക്കം
അലസമായി
നീ നെറുകയിലേക്ക് ചുറ്റിക്കെട്ടുമ്പോലെ,
നാലുമണി ബെല്ലടിക്കാൻ കാത്ത്
മണിക്കൂർ കണക്കിന്
ആലിൻ ചുവട്ടിൽ
സ്കൂളിടവഴി
മലർന്നു കിടക്കണ പോലെ,
പടിക്കെട്ടിന് വലതായി
പന്തലിച്ച ഗന്ധരാജന്റെ
വിടർന്ന പൂക്കളിലേക്ക്
കുഞ്ഞൻ കൊടിമുല്ല
കോടി പൂത്തിറങ്ങണ പോലെ,
കാട്ടുമുളങ്കൂട്ടിൽ മിന്നാമിന്നിക്കൂട്ടം
ആർത്ത് മിന്നിപ്പറക്കും പോലെ,
പാറക്കൂട്ടത്തിലെ ഒറ്റയാൽ പൊത്തിൽ മഴയെ കോക്രി കാണിച്ച്
അവളൊറ്റക്ക് ഒളിച്ചിരിക്കുമ്പോലെ,
സൂര്യൻ ചിരിക്കുമ്പോലെ,
പകൽ ഇരമ്പും പോലെ,
താങ്ങ് തേടിയ നിന്റെ പ്രണയം
എന്നെ ചുറ്റി വരിയും പോലെ,
എനിക്ക് നിന്നെ എഴുതണം.
എത്ര എഴുതിയാലും
അവസാനിക്കാതെ,
എന്തെഴുതിയാലും
അവസാനിക്കാതെ,
എനിക്ക് നിന്നെ എഴുതണം.
കാരണം ഒന്നേയുള്ളൂ..
കുണ്ടൻ കിണറ്റീന്ന് മാനത്തോളവും
അതിനുമപ്പുറവും ഇങ്ങേപ്പുറവും
ഞാൻ, നീ മാത്രമാണെന്ന്..
ഉഭയസമ്മതം
അയാളുടെ കാറിന്റെ മുൻസീറ്റിൽ കയറിയിരിക്കുമ്പോൾ അവൾക്ക് തന്നാടു തന്നെ അവജ്ഞ തോന്നി. ... എന്തൊരിരുപ്പ്. ... സെലിബ്രിറ്റിയുടെ ഭാര്യയാണെന്ന ഭാവത്തിൽ തന്റെ ഭാഗ്യത്തിൽ അഭിരമിച്ച് എത്രയോ സ്ത്രീകൾ ഇരുന്ന സീറ്റായിരിക്കുമത്. ... അയാളെയും കാത്ത് റോഡിൽ നിന്ന് അവൾ കരിപുരണ്ടു പോയിരുന്നു. ... കാർ സ്ഥിരം ലോഡ്ജിങ്ങിന്റെ പാർക്കിങ്ങ് ഏരിയയിൽ മുരണ്ടുനിന്നു. ... അയാളുടെ കാറിനുമുണ്ട് അയാളുടെ സ്വഭാവം എന്നവൾ ഓർത്തു. ... അതോ ഇനി തിരിച്ചാണോ? ??? അറിയില്ല. ... കഴിഞ്ഞ പ്രാവശ്യത്തെ റൂം തന്നെ മതിയോ സാർ? ??? റൂം ബോയ് വന്നിട്ടുണ്ട്. ... മതി. ... അയാൾ മുരണ്ടു. ... പോയത് മറ്റൊരു മുറിയിലേക്കാണ്. ... ഇതുതന്നെയായിരിക്കും കഴിഞ്ഞ പ്രാവശ്യം അയാളെടുത്ത മുറി. ... ആർക്കറിയാം. ... അയാളവിടുത്തെ സ്ഥിരം കസ്റ്റമറാണെന്ന് അവരുടെ സംഭാഷണത്തിൽ എഴുന്നു നിൽക്കുന്നുണ്ട്. ... ലിഫ്റ്റിൽ വച്ചയാൾ അവളെ ഒന്ന് ചുംബിച്ചിട്ട് ഫോണിലേക്കൂളിയിട്ടു. ... മുറിയിലെത്തിയപ്പോൾ അവൾ കുളിമുറിയിലേക്കും. ... തിരികെയെത്തുമ്പോൾ അയാൾ മദ്യം സിപ്പ് ചെയ്തുകൊണ്ട് സൈബർ പോരാട്ടം തുടങ്ങിക്കഴിഞ്ഞിരുന്നു. .....
Comments
Post a Comment